2010, മേയ് 18, ചൊവ്വാഴ്ച

മഴയും പ്രണയവും

ശമിക്കാ‍ത്ത മഴയിലേക്ക് ഞാന്‍ തള്ളപ്പെടുന്നുവോ..
മഴശരങ്ങളുടെ കൂര്‍ത്ത മുനകള്‍ എന്റെശരീരത്തിലേക്കു വജ്രസൂചികള്‍ പോലെ തുളഞ്ഞു കയറുന്നു.
തണുപ്പ് കരളിനെ കുത്തി വലിക്കുന്നു.
നീ ഒരിക്കല്‍ എന്റെ വ്യഥിത ജീവിതത്തിന്റെ ചൂടും ചൂരുമായിരുന്നു.
വിലക്കപ്പെട്ട കനിയാണോ സ്നേഹം?

ഒരു കരളിനെ എന്റെ സ്വന്തമെന്നു പറയാന്‍
ഒരു ജീവിത താളത്തിനെ എന്റെ ജീവനെന്നു പറയാന്‍
എനിക്കെന്നു കഴിയും?

ഇല പൊഴിയും കാലം കഴിഞ്ഞുവോ..
നീയിനി നിറയെ പൂ ചൂടി നില്‍ക്കുന്നതു കാണാന്‍
ഈ ജീവന്റെ മൃദുസ്പന്ദനം
നിലയ്ക്കാറാ‍വുമ്പോഴേക്കെങ്കിലും കഴിയുമോ?

നീ തളിര്‍ക്കുക..
മൊട്ടിട്ട് നിറയെ പൂത്തു നില്‍ക്കുക.
നിന്റെ വ്രണിത ഹൃദയ താളവും
നിന്റെ ചടുല നയന താളവും
എനിക്ക് അന്യമല്ലല്ലോ.

ഈ കുളിര്‍ നിറയുന്ന മഴയെ
ഞാന്‍ എന്റെ ഏകാന്ത രാത്രികളിലേക്ക്
ക്ഷണിക്കുന്നു.

ചിറവരമ്പിലൂടെ
വയല്‍ചുള്ളിമുള്ളുടക്കിയ
നഗ്ന പാദങ്ങളിലൂടെ,
കുളിരുള്ള, ചൂടുള്ള എത്രയോ
പ്രണയഗാനങ്ങള്‍ പാടി........
മഴയുടെ കുളിരില്‍
നീ എന്റെ ഹൃദയത്തിലേയ്ക്കെറിഞ്ഞ
ഇളം വയലറ്റ് നിറമുള്ള ഈ പൂ
എന്റെ പ്രാണനോടടുക്കി,
കാതങ്ങളോളം,പാദമിടറാതെ
എത്തുന്നതെവിടെയൊ അവിടെ വരേയ്ക്കും........

മഴ...
ക്രോധത്താല്‍ വെന്ത മണ്ണിന്റെ
മനസ്സിലേക്കിറ്റു വീഴുന്ന
പ്രകൃതിയുടെ മുലപ്പാലാണ്.

മഴ സ്നേഹമാണ്.
മഴ, മധുരസ്വപ്നങ്ങളുള്ള
കാത്തിരിപ്പിന്റെ അടയാളമാണ്.
മഴ, നിന്നിലേയ്ക്കെന്നെ വലിച്ചടുപ്പിക്കുന്ന
അദൃശ്യ വികാരമാണ്.

ഇനിയെന്‍ മഹാനിദ്രയില്‍
മയിലായ് നീ പീലി
വിടര്‍ത്തിയാടുന്നതും,
കുയിലായ് കൂകുന്നതും,
ശലഭമായ് മധു നുകരുന്നതും,
ഹിമകണമേറ്റൊരു
വെണ്ണക്കല്‍ പ്രതിമപോല്‍
നിലാവില്‍ നില്‍പ്പതും ,
കാണുമോ ഞാന്‍....

പ്രണയിക്കട്ടെ ഞാന്‍
വയലറ്റുനിറമുള്ള പൂവിനെ...?

2009, ജൂൺ 1, തിങ്കളാഴ്‌ച

ഒരു നിശാശലഭത്തിന്റെ വേദന

ആശക്ക്‌ ഇപ്പുറമാണു ഞാൻ...............
നമ്മൾ മോഹങ്ങൾക്ക്‌ ഒരു ചില്ലുമറ തീർത്തിട്ടുണ്ടല്ലോ?
ആ മറക്കിപ്പുറം നിന്നുകൊണ്ട്‌ എനിക്ക്‌ ഈ ലോകം മുഴുവൻ കാണാം.....
പിന്നെ, നീ ചിന്തിക്കുന്നതും നിന്റെ ചിരിയും, മുറ്റത്ത്‌ നീ തീർത്ത വയലറ്റ്‌ പൂക്കളുള്ള പൂക്കളവും!

നിഴൽ വീഴ്ത്തുന്ന സന്ധ്യയിൽ സൂര്യകിരണങ്ങൾ പോലെ നിന്റെ ചിരിയുതിരുമ്പോൾ എനിക്ക്‌ എന്തോ എവിടെയോ ഒരു അനുഭൂതി പൂക്കുന്നു. നിന്നെ കാണുമ്പോൾ മാത്രം ജീവിച്ചിരിക്കേണ്ടതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നു.

ഒരുപക്ഷെ നിന്നെ കാണാതിരുന്നാൽ, ഒരുവേള എന്റെ സ്വപ്നത്തിൽ നിന്റെ നിലാവിന്റെ നിറമുള്ള പൂർണ്ണശരീരം ഞാൻ ദർശിച്ചില്ലായിരുന്നെങ്കിൽ, ചക്രവാളം വേഗം ഇരുട്ടു വ്യാപിക്കും. ഈ പാടുന്ന കുയിൽപോലും മരച്ചില്ലവിട്ടു പറന്നുപോകും. ചില്ലയിൽ പൂത്ത പൂവിനും പിന്നെ ഫലത്തിനും ഞാൻ അവകാശിയായില്ലെന്ന് വന്നേക്കാം. ഇനി നീ നിന്റെ സ്നേഹം പലർക്കും പകർന്ന് നൽകിയേക്കാം. എനിക്ക്‌ ലോകം മുള്ളുകളാൽ തീർത്ത ചിത്തഭ്രമത്തിന്റെ തടവറ തന്നേക്കാം.

എങ്കിലും മോഹിച്ചു തീർക്കാൻ ഞാൻ എന്റെ ഈ ജന്മം നിനക്കു വേണ്ടി കരുതിവെക്കും. വെറുതെയെന്നറിഞ്ഞുകൊണ്ടുതന്നെ....!!!!